വേഷങ്ങള്‍ - ജന്മങ്ങള്‍

 

വേഷങ്ങള്‍ - ജന്മങ്ങള്‍  

ആടിത്തിമിര്‍ത്ത മണിക്കൂറുകള്‍ക്ക്
 ഒരല്പം ഇടവേള.
 ഏതാനും വിനാഴിക മാത്രം ആടിയ ഈ ആട്ടം
 എത്രയോ വര്‍ഷങ്ങളായി 
ആടിക്കൊണ്ടിരുന്നതുപോലെ തോന്നുന്നു. 

ഇത് രാവാണോ പകലാണോ 
എന്ന്പോലുമറിയാതെ, 
അടയാഭരണങ്ങളില്‍ തന്നെ നില്‍ക്കവേ
 അയാള്‍ ഓര്‍ത്തു;
ഈ ആട്ടം തന്റെ നിയന്ത്രണത്തിലല്ല.

മുറുകുന്ന വാദ്യങ്ങള്‍ക്കനുസരിച്ച് 
ആദ്യം മനസ്സിലും പിന്നെ ശരീരത്തിലേക്കും 
കത്തിപ്പടരുന്ന താളം.
അതിനൊത്ത് ആട്ടം മുറുകവേ 
 സംഘാടകരില്‍  ഒരാള്‍ വിളിച്ചുപറഞ്ഞു:
 'നില്‍ക്കട്ടെ! ഇനി നമുക്ക് എന്തെങ്കിലും കഴിച്ചിട്ടാവാം.'

 അയാളുടെ മനസ്സ്‌ വിങ്ങി.
പ്രിയ സംഘാടകരേ....
 എനിക്ക് വിശപ്പില്ല.   ദാഹം മാത്രം. 
മനസ്സും ശരീരവും ഒരുമിച്ചാടിത്തിമിര്‍ക്കാനുള്ള
 ഒടുങ്ങാത്ത ദാഹം!

 കൂടെയുള്ളവര്‍ 
അവരവരുടെ വയറിന്റെ കാര്യത്തില്‍
 വ്യാപൃതരാകവേ,
 പ്രത്യേകിച്ചൊന്നും  ചെയ്യാനില്ലാതെ 
 അവര്‍ക്കിടയില്‍ ഒരു കോണില്‍
അയാള്‍ അനന്തതയിലേക്ക് നോക്കി നിന്നു.
 അടുത്ത താളം മുറുകുന്ന നിമിഷങ്ങളെയും കാത്ത്!

 ( എം എസ്സ്  തിരുന്നാവായ)


ആട്ടത്തിനിടയില്‍...

ജന്മമിതൊന്നു മാത്രം
വേഷം പലതുണ്ടതാടാന്‍
സമയമിതോ കുറയുന്നു
വേഷങ്ങളിനിയും ബാക്കി.

കാണികള്‍ വേണ്ടെനിക്ക്,
ഹര്‍ഷാരവം വേണ്ടെനിക്ക്,
ഞാന്‍ തന്നെയെന്നജമാനനും
പിന്നെ വിധികര്‍ത്താവും.

ആടിത്തിമര്‍ക്കട്ടെ ഞാന്‍

വേണ്ടുവോളം, ത്രാണിയുണ്ടാവട്ടെ
ശരീരത്തിനുമീ മനസ്സിന്റെ
ദാഹത്തിനൊത്താടാന്‍! 

 
(ചിത്രവും വരികളും : എം സാദിഖ്‌  തിരുന്നാവായ)


Comments